Jan 8, 2012

തയാറെടുപ്പ് വേണം, സന്ദര്‍ഭം നോക്കണം : പ്രൊഫ. എം. കെ. സാനു

മുതിര്ന്ന മാധ്യമപ്രവര്ത്തകനാണ് ലേഖകന്

പ്രസംഗിക്കാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടണം എന്നു വേണമെങ്കില് പറയാം. പക്ഷേ, സംഗീതവാസനയോ സാഹിത്യകൗതുകമോ പോലെ അത്രത്തോളം ജന്മസിദ്ധമാകേണ്ടതില്ല. അഥവാ സിദ്ധിക്കെന്നതുപോലെ സാധനയ്ക്കും പ്രസംഗത്തിന്റെ കാര്യത്തില് പ്രാധാന്യമുണ്ട്. വായന, നിരീക്ഷണം, പലതരത്തില്പ്പെട്ട പ്രസംഗങ്ങള് കേള്ക്കല്, കാണല് തുടങ്ങിയ ഒരുപാട് തയാറെടുപ്പുകള് വേണം. പക്ഷേ, ഒരു സദസ്സിനെ അഭിമുഖികരിക്കാനുള്ള സമചിത്തത ആര്ജിക്കലാണ് ഏറ്റവും നിര്ണായകം.

സദസ്സിന്റേയും സന്ദര്ഭത്തിന്റേയും സ്വഭാവം നോക്കി പല ശൈലിയില് പ്രസംഗിക്കാനുമറിയണം.

ഒരു തൊഴിലാളി സമരത്തെ ആവേശം കൊള്ളിപ്പിക്കുമ്പോള് ആവശ്യമായ വൈകാരികമായ വാഗ്സ്ഫോടനമല്ല മുല്ലപ്പെരിയാര് പോലൊരു സെന്സിറ്റീവ് വിഷയത്തില് കൈക്കൊള്ളേണ്ടത്. ഇത്തരം പ്രസംഗങ്ങളില് പക്ഷം പിടിക്കാതെയും വികാരം കൊള്ളാതെയും ശാസ്ത്രീയ കാര്യങ്ങള് പഠിച്ചറിഞ്ഞ് അവതരിപ്പിക്കുകയാണ് വേണ്ടത്.
ശബ്ദക്രമീകരണത്തിലും വേഗതയിലും തെരഞ്ഞെടുക്കുന്ന വാക്കുകളുടെ കാര്യത്തിലും സന്ദര്ഭത്തിനും വിഷയത്തിനുമനുസരിച്ച് മാറ്റങ്ങള് വരുത്തണം. ഒരു നല്ല പ്രാസംഗികനില് ഒരു നല്ല നടനും ഉണ്ടാകുമെന്നു പറയാം.

ഒരു തമാശക്കഥ പറഞ്ഞ് പ്രസംഗമാരംഭിക്കാറുള്ള ആളല്ല ഞാന്. പക്ഷേ, ഒരു ടെക്നിക് എന്ന നിലയില് അതുപയോഗിക്കാം. ആദ്യത്തെ നിര്ണായക മിനിറ്റുകളില് ആളുകളെ കയ്യിലെടുക്കാന് ഇത് ഉപകരിച്ചേക്കും. പക്ഷേ, ഗൗരവമായ കാര്യത്തിലേക്കു കടക്കാന് വൈകരുത്.

കേള്ക്കുമ്പോള് ഗിമ്മിക്കുകളാല് രസം തോന്നിപ്പിക്കുന്നതോ താല്ക്കാലികമായ ആവേശം ജനിപ്പിക്കുന്നതോ ആയ പ്രസംഗത്തെയല്ല ഞാന് മികച്ച പ്രസംഗമായി കരുതുന്നത്. പ്രസംഗം തീര്ന്നശേഷവും കേള്വിക്കാരന് പ്രസംഗപ്രതിപാദ്യം വ്യക്തമായി ഓര്ക്കാനും മറ്റൊരാള്ക്ക് പറഞ്ഞു കൊടുക്കാനും സാധ്യമാവുന്ന പ്രസംഗമാണ് മികച്ച പ്രസംഗം.
അവനനവന് തീര്ച്ചയും സമ്മതം ഉള്ള കാര്യങ്ങളേ പ്രസംഗരൂപത്തില് അവതരിപ്പിക്കാന് മെനക്കെടാവൂ. അവനവന് കണ്വിന്സിംഗ് അല്ലെങ്കില് എങ്ങനെ മറ്റൊരാളെ കണ്വിന്സ് ചെയ്യും? ഒരു തരത്തില് ഇതിനെ ആത്മാര്ത്ഥത എന്നു വിളിക്കാം. തെരുവിലെ മരുന്നു വില്പ്പനക്കാരനും മികച്ച പ്രാസംഗികന് തന്നെ.

പ്രമുഖ നിരൂപകനും ജീവചരിത്രകാരനും അധ്യാപകനും മുന് നിയമസസഭാഗവുമാണ് ലേഖകന്

No comments: